Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫിന് ബാലികേറാമലയല്ല

$
0
0
മുഹമ്മദ് ഷെഫീഖ് എന്‍

ദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ജയിച്ചു കയറിയത് എ.കെ.ജി എന്ന വലിയ കമ്മ്യുണിസ്റ്റ് നേതാവ്. പിന്നീട് മൂന്ന് തവണ എ.കെ.ജി കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. എന്നാല്‍ 1971ല്‍ എ.കെ.ജി കാസര്‍കോട് നിന്നും പാലക്കാട്ടേയ്ക്ക് വണ്ടികയറി. എ.കെ.ജിയുടെ ഒഴിവിലേയ്ക്ക് കയറി വന്നത് ഇ.കെ നായനാരെന്ന ജനകീയ കമ്മ്യൂണിസ്റ്റ് നേതാവ്. മൂന്ന് തവണ തുടര്‍ച്ചയായി വിജയിച്ച ഇടതുകോട്ടയില്‍ നിന്നും വളരെ ലളിതമായി ജയിച്ചുപോവാം എന്ന് കരുതിയാണ് ഇ.കെ നായനാര്‍  കാസര്‍കോട്ടേയ്ക്ക് വന്നത്.

ഇടതുപക്ഷം തുടര്‍ച്ചയായ നാലാം വിജയത്തിനായി മത്സരിക്കുന്ന ചെങ്കോട്ടയില്‍ മത്സരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിരുന്നില്ല. എന്തിനാണ് തോല്‍ക്കുന്ന സീറ്റില്‍ മത്സരിച്ച് സമയം കളയുന്നതെന്നായിരുന്നു അവരുടെ ചിന്ത. അങ്ങനെ കാസര്‍കോട് സീറ്റ് അന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടായിരുന്ന കടന്നപ്പള്ളി രാമചന്ദന്‍ എന്ന 26 കാരന് ലഭിച്ചു. മത്സരിക്കാനായി കടന്നപ്പളി കാസര്‍കോടെത്തിയപ്പോള്‍ മീശമുളക്കാത്ത പയ്യനെന്തുകാര്യമെന്ന പരിഹാസത്തിലായിരുന്നു ഇടതുപക്ഷം. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. 26 കാരന്‍ പയ്യന്‍ ഇ.കെ നായനാരെ മലര്‍ത്തിയടിച്ചിരിക്കുന്നു.
Kasaragod, Election-2014, UDF, LDF, P. Karunakaran-MP, Article, Winner, T Sideeque, BJP, K Surendran, Vote, RMP, INL, Candidates
പിന്നീട് 1977ലും കടന്നപ്പളി കാസര്‍കോട് വിജയകൊടി പാറിച്ചു. പിന്നീട് യു.ഡി.എഫിന് മണ്ഡലം ലഭിച്ചത് 1984ല്‍ ഐ റാമറൈയിലൂടെയായിരുന്നു. ഇതുവരെയായി മൂന്ന് തവണകളില്‍ മാത്രമെ കാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിച്ചിട്ടുള്ളൂവെങ്കിലും ഇത്തവണ ടി. സിദ്ദീഖിന് സാധ്യതകളേറെയാണ്. 1971ലെ ചരിത്രം ടി. സിദ്ദീഖ് ആവര്‍ത്തിക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. ഈ അവകാശവാദത്തെ എല്‍.ഡി.എഫ് നിസാരമായി കാണുന്നില്ല.

എതിരാളിയുടെ ദൗര്‍ബല്യങ്ങളും ചിലപ്പോഴൊക്കെ വിജയം നിശ്ചയിക്കാറുണ്ട്. പി. കരുണാകരനെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ നെഗറ്റീവ് വോട്ടുകള്‍ സിദ്ദീഖിന് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.  10 വര്‍ഷത്തെ പി. കരുണാകരന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമായിരുന്നുവെന്നാണ് പ്രധാന ആരോപണം. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് എം.പി ഫണ്ട് വിനിയോഗിച്ചതെന്ന ആരോപണവും ശക്തമാണ്. ഇടത് കേന്ദ്രങ്ങളില്‍ മാത്രമേ എം.പി ഫണ്ട് ചിലവഴിച്ചുള്ളൂവെന്ന ആരോപണം പി. കരുണാകരന് നിക്ഷ്പക്ഷ വോട്ടുകള്‍ കുറക്കാന്‍ കാരണമാവും. എന്‍ഡോസള്‍ഫാന്‍ മേഖലയിലും മറ്റ് പഞ്ചായത്തുകളിലും 200 കോടിയിലേറെ രൂപയുടെ വികസനപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അതില്‍ ഒരു രൂപ പോലും നിരവധി രോഗികളുള്ള മൊഗ്രാല്‍ പുത്തൂര്‍, കുമ്പള പഞ്ചായത്തുകളില്‍ ചിലവഴിച്ചില്ലെന്നത് ഗുരുതരമായ ആരോപണമാണ്.

യുവാക്കളില്‍ നല്ലൊരു ശതമാനവും ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്ന കാസര്‍കോട് ജില്ലയില്‍ ഒരു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പോലും അനുവദിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനായില്ലെന്ന് പുതുതലമുറയിലെ ചെറുപ്പക്കാര്‍ പറയുന്നു. എന്നാല്‍ മണ്ഡലത്തിന് ലഭിച്ച പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഇടതു കേന്ദ്രമായ പയ്യന്നൂരിലാണ് സ്ഥാപിച്ചത്. ഇതും കരുണാകരന്റെ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.

ബേഡകം, നീലേശ്വരം ഭാഗങ്ങളില്‍ സി.പി.എമ്മിനകത്തുള്ള വിഭാഗീയത പൂര്‍ണമായും പരിഹരിക്കാന്‍ ഇതുവരെ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ മേഖലകളില്‍ നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ സി.പി.എമ്മിലുണ്ട്. ഇവര്‍ സി.പി.എമ്മിന് എതിരായോ നിഷേധ വോട്ടോ രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.

സി.പി.എം കുടുംബാംഗവും ഇടതു സഹയാത്രികനുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആം ആദ്മി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും എല്‍.ഡി.എഫിന് ഭീഷണിയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സമരം നടത്തിയ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ നേടുന്ന വോട്ടുകള്‍ എല്‍.ഡി.എഫിന് ക്ഷീണമുണ്ടാക്കും. ആര്‍.എം.പിയും മത്സര രംഗത്തുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധത്തോടെ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍കുന്ന പ്രവര്‍ത്തകര്‍ ജില്ലയില്‍ ഉണ്ട്. എന്നാല്‍ പാര്‍ട്ടി ഗ്രാമങ്ങളിലുള്ള ഇവര്‍ക്ക് പരസ്യമായി രംഗത്തുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇവര്‍ മുന്നോട്ട് വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ആര്‍.എം.പിക്ക് ജില്ലാ കമ്മിറ്റി പോലും ഇല്ലാത്ത കാസര്‍കോട് ജില്ലയില്‍ സി.പി.എമ്മിനകത്തെ വിമത വോട്ടുകള്‍ ലക്ഷ്യമിട്ടാണ് മത്സരരംഗത്ത് ഇറങ്ങിയത്.

സി.പി.എമ്മിന് മേധാവിത്വമുള്ള പട്ടികജാതി പട്ടികവര്‍ഗകോളനികളും ജില്ലയില്‍ ഉണ്ട്. ആദിവാസി ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി രാഷ്ട്രീയ കക്ഷികള്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് മൂന്ന് വര്‍ഷം മുന്‍പ് രൂപീകരിച്ച ദളിത് സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നുണ്ട്. ഊരുമൂപ്പനാണ് സ്ഥാനാര്‍ഥി. ദളിത് ആദിവാസി കോളനിയില്‍ നല്ല സ്വാധീനമുള്ള ഊരുമൂപ്പന്‍ നിസാരമല്ലാത്ത വോട്ട് നേടുമെന്നാണ് വിവരം. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലയില്‍ ഡി.എസ്.എസ് സ്വതന്ത്രസ്ഥാനാര്‍ഥിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫെയര്‍പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ വോട്ട് കാലങ്ങളായി എല്‍.ഡി.എഫിനാണ് ലഭിക്കാറുള്ളത്.

ഗത്യന്തിരമില്ലാതെ ഇടതിനോടൊപ്പം നില്‍ക്കാന്‍ ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചതില്‍ പ്രതിഷേധമുള്ള പ്രവര്‍ത്തര്‍ ജില്ലയില്‍ ഉണ്ട്. ഐ.എന്‍.എല്‍ വിമതനും കാസര്‍കോട് മത്സരരംഗത്തുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചതോതില്‍ ഇത്തവണ ഐ.എന്‍.എല്‍ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ എല്‍.ഡി.എഫിനില്ല.

കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനം കാരണം ജില്ലയില്‍ ബി.ജെ.പിയുടെ ഗ്രഫ് ഉയര്‍ന്നിട്ടുണ്ട്. ഇടതു കോട്ടകളില്‍ ഉള്‍പെടെ നരേന്ദ്രമോഡിയുടെ കൂറ്റന്‍ ഫഌക്‌സ് ഉയര്‍ത്തന്‍ കഴിഞ്ഞു എന്നതാണ് ബി.ജെ.പിയുടെ ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളായി അറിയപ്പെട്ടിരുന്ന പലയിടത്തും ഇപ്പോള്‍  ചെങ്കൊടി മാത്രമല്ല, കാവിക്കൊടിയും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇടതുപെട്ടിയില്‍ മാത്രം വോട്ടുവീണിരുന്ന പല സ്ഥലങ്ങളിലും ഇപ്പോള്‍ താമരക്ക് കൂടി വോട്ട് കിട്ടുന്ന സ്ഥിതിയാണ്.

കല്യാശേരി മണ്ഡലത്തില്‍ ഉള്‍പെടെ ബി.ജെ.പിക്ക് നല്ല വോട്ട് ലഭിക്കുമെന്നാണ് വാര്‍ത്തകള്‍.
പി. കരുണാകരന് 2004ല്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍ 2009ല്‍ ഭൂരിപക്ഷം 64,000 ആയി കുറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശാഹിദാ കമാലിന് വോട്ട് കൂടിയത് കൊണ്ടല്ല ഈ ഭൂരിപക്ഷത്തിന്റെ ഇടിവുണ്ടായത്. 2004നെ അപേക്ഷിച്ച് 2009ല്‍ കെ. സുരേന്ദ്രന്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിച്ചു. ബി.ജെ.പിക്ക് 2004ല്‍ വോട്ട് ലഭിക്കാത്ത പല ഇടതു കേന്ദ്രങ്ങളില്‍ നിന്നും 2009ല്‍ കെ. സുരേന്ദ്രന് വോട്ട് കിട്ടി. പി. കരുണാകരന്റെ വോട്ടിംഗ് ശതമാനം 2004ല്‍ നിന്നും 2009ല്‍ എത്തുമ്പോള്‍ വളരെ കുറഞ്ഞു. ഇത്തവണയും ഇടതു കേന്ദ്രങ്ങളില്‍ നിന്നും ബി.ജെ.പി വോട്ടുപിടിക്കുമെന്നും അത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നും യു.ഡി.എഫ് കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു.

എതിരാളിയുടെ ദൗര്‍ബല്യം കൊണ്ട് മാത്രം വിജയിക്കാമെന്നാണ് യു.ഡി.എഫ് വിശ്വസിക്കുന്നത്. മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളെയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണുന്നില്ലെന്ന പരാതി യു.ഡി.എഫ് നേതാക്കള്‍ക്ക് ഉണ്ട്. ഗ്രൂപ്പിസം ഇത്തവണയും കളിച്ചാല്‍ ഇനിയൊരിക്കലും കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയം സാധ്യമല്ലെന്ന് യുവനേതാക്കള്‍ കേന്ദ്രനേതാക്കളെ അറിയിച്ചിട്ടുണ്ട്.

വെസ്റ്റ്, ഈസ്റ്റ് എളേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ സിദ്ദീഖിന്റെ പ്രചാരണത്തിന് ആവേശം പോരെന്ന പരാതിയും ഉണ്ട്. പുതിയ താലൂക്കിന്റെ വരവോടെ മലയോര മേഖലയില്‍ ഇത്തവണ യു.ഡി.എഫിന് അനുകൂലമായ തരംഗം ഉണ്ടാവേണ്ടതാണ്. എന്നാല്‍ ആ മേഖലകളില്‍ ടി. സിദ്ദീഖിന് വേണ്ടത്ര പ്രചാരണം ഇല്ലെന്നാണ് വിവരം. ജില്ലാ നേതാക്കള്‍ പ്രദേശിക നേതാക്കന്‍മാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നില്ലെന്ന ആരോപണം ഉണ്ട്. ഇത്  യു.ഡി.എഫ് ഉന്നത യോഗത്തില്‍ മണ്ഡലം നേതാക്കള്‍ തന്നെയാണ് ഉന്നയിച്ചത്.

കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായിട്ടുണ്ട്. ഇത് വോട്ടാവുമെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം. കാസര്‍കോട് നിന്ന് ടി. സിദ്ദീഖിനെ വിജയിപ്പിച്ചാല്‍ പാര്‍ലമെന്റില്‍ മികച്ച സ്ഥാനം നല്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനവും പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

എന്ത് തന്നെയായാലും ഇത്തവണ ഇടതിന് കാസര്‍കോട് മണ്ഡലത്തില്‍ ഈസി വാക്കോവറല്ല. കടുത്ത മത്സമാണ് മണ്ഡലത്തില്‍ നടക്കുന്നത്. എന്തും സംഭവിക്കാം. അവസാന ഫലത്തിന് വോട്ട് എണ്ണുന്നത് വരെ കാത്തിരുന്നേ പറ്റൂ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷത്തിന്റെ ചെങ്കോട്ട
Keywords: Kasaragod, Election-2014, UDF, LDF, P. Karunakaran-MP, Article, Winner, T Sideeque, BJP, K Surendran, Vote, RMP, INL, Candidates. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>